Sunday, April 22, 2018

Buddha purnima celebration 2018 in Palakkad


മാന്യ ധമ്മമിത്രങ്ങളെ,
നമോ ബുദ്ധായ,

ലോകത്തിലെ മനുഷ്യ രാശിയുടെ സമ്പൂര്‍ണ്ണ ദുഖ നിവാരണത്തിനായി ധമ്മോപദേശങ്ങളും ,അതിനായി പ്രായോഗികമായ ജീവിത വ്യവസ്ഥയും നല്‍കിയ മഹാനാണ് ഭഗവാന്‍ ബുദ്ധന്‍.

അദ്ദേഹത്തിന്‍റെ 2562- മത് ബുദ്ധ പൂര്‍ണ്ണിമ ഏപ്രില്‍ 30 ന് കാലത്ത് 9.30 മുതല്‍ വൈകിട്ട് 7 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ്.

ആ മഹാന്‍റെ ജനനം, ബോധോദയം, പരിനിബ്ബാനം, എന്നിവ നടന്നത് ഈ പൌര്‍ണമിയില്‍ ആയതിനാലാണ് ഈ ദിവസത്തിന് വളരെ പ്രാധാന്യം കൈവന്നത്.

പാലക്കാട് ഡയറ സ്ട്രീറ്റിലെ ധമ്മബോധി ഹാളിൽ കാലത്ത് 9.30 മുതൽ നടക്കുന്ന
ആഘോഷപരിപാടികളില്‍ നാഗ്പൂര്‍ ത്രിരത്ന ബൗദ്ധ മഹാ സംഘിന്‍റെ ധമ്മാചാരി മണിധമ്മമുഖ്യ അഥിതിയായി ധമ്മപ്രഭാഷണം നടത്തും.കൂടാതെ പ്രായോഗിക ബുദ്ധിസമായ വിപാസന ധ്യാനത്തെകുറിച്ച് ദുബായ് വിപാസന സെന്‍ററിലെ ടീച്ചര്‍ ചന്ദ്രന്‍ ക്ലാസെടുക്കുകയും ചെറു പരിശീലനവും നല്‍കും.ധമ്മ മിത്രങ്ങളായ നാഗരത്ന,ഹരിദാസ്‌ ബോധ് സംബന്ധിക്കും.

വൈകിട്ട് അഞ്ചുമണിമുതല്‍ 7 മണിവരെ കാക്കയൂരിലെ ബുദ്ധ വിഹാരത്തിലും ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
എല്ലാ ധമ്മമിത്രങ്ങള്‍, ധമ്മ വിശ്വാസികള്‍, ഉപാസക ഉപാസികമാരെയും സ്വാഗതം ചെയ്യുന്നു.

ആഘോഷ കമ്മിറ്റിക്കുവേണ്ടി
ധമ്മമിത്രങ്ങള്‍
രാമചന്ദ്രന്‍:
ആനന്ദന്‍:
രാജു:
ജ്യോതി
അനൂപ്‌:

Sunday, April 1, 2018

BUDDHISM IN PALAKKAD DISTRICT


സഹോദരനയ്യപ്പൻ
പാലക്കാട് ജില്ലയിലെമ്പാടും നടന്ന്
ബുദ്ധധമ്മം പ്രചരിപ്പിച്ചു.
.......................................
കേരളത്തിൽ 1919 മുതൽ
സഹോദരനയ്യപ്പൻ, മിതവാതി സി. കൃഷ്ണൻ, തൃശൂരിലെ അയ്യാകുട്ടി ജഡ്ജി, കേരളകൗമുദി പത്രാധിപർ സി.വി കുഞ്ഞിരാമൻ തുടങ്ങിയവർ നാടുനീളെ ബുദ്ധമത പ്രചരണവുമായി പ്രവർത്തിച്ചു.
സഹോദരനയ്യപ്പന്റെ ജീവചരിത്രം എഴുതിയ പല മാന്യന്മാരും ബുദ്ധമതവുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെ മന:പൂർവ്വം ഒഴിവാക്കിയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
അതിനാൽ അദ്ദേഹത്തെക്കുറിച്ച് പഠിക്കുന്നവർക്ക് വികലമായ ധാരണയാണ് ലഭിക്കുക.
സഹോദരനയ്യപ്പൻ കേരളത്തിലെമ്പാടും ബുദ്ധധമ്മ പ്രചരണത്തിൽ ഏർപ്പെട്ടതു പോലെ തന്നെ 1920 കാലം മുതൽ പാലക്കാട് ജില്ലയിൽ
ഒരുപാട് ബുദ്ധിമുട്ടി ധമ്മം പ്രചരിപ്പിച്ച മഹാനാണ്.
അതിന്റെ തെളിവുകൾ പുസ്തകത്തിലൂടെ കഴിഞ്ഞ മാസം പുറത്തു വന്നു.
ഈഴവർ ബുദ്ധമതം സ്വീകരിക്കുന്നത് മതം മാറ്റമെന്ന പേരിലല്ല മറിച്ച് അവരുടെ പൂർവ്വ മതത്തെ പിന്തുടരുകയാണ് എന്ന മനോഭാവത്തോടെയാണ് ബുദ്ധധമ്മത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരുന്നത്.
സഹോദരനയ്യപ്പൻ, മിതവാദി സി. കൃഷണർ തുടങ്ങിയവരുടെ നേതൃത്ത്വത്തിൽ ബുദ്ധ ധമ്മ പ്രചരണം ശക്തമായതോടെ അവർണ്ണർ അവരുടെ യഥാർത്ഥ മതം തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കിയ വിവരം സിലോണിൽ അറിഞ്ഞ് അവിടെ നിന്നും ബുദ്ധഭിക്ഷുക്കൾ പല തവണയായി കേരളത്തിൽ വന്ന് ബുദ്ധമത പ്രചരണം നടത്തിവന്നതായി ചരിത്രം പറയുന്നു.
കേരളത്തിൽ 1918 മുതൽ 1935 വരെയായി ആറു ഭിക്ഷു സംഘങ്ങൾ വന്നിരുന്നു. ആദ്യമായി വന്നത് ഭിക്ഷു ധർമ്മപാലതേരോ ആയിരുന്നു.രണ്ടാമതായി ജന വംശ ഭിക്ഷുവും, പ്രജ്ഞാ ജ്യോതി ഭിക്ഷുവും മുന്നാമതായി ശിലാനന്ദ ഭിക്ഷുവും, നാലാമതായി ആനന്ദ മൈത്രേയ ഭിക്ഷുവും, പിന്നീട് 1926 ൽ നാലു ഭിക്ഷുക്കൾ സംഘമായി ഇവിടെയെത്തി.
ചരണ തിസ്സതേരോ, ബുദ്ധ ദത്ത തേരോ, ധർമ്മധീരഭിക്ഷു, ധർമ്മരത്ന തേരോ എന്നിവരാണവർ.ഇതിൽ ധർമ്മരത്ന തേരോ ബുദ്ധ ധർമ്മ ദീപകയുടെ രണ്ടാം ഭാഗം രചിച്ച വ്യക്തിയാണ്. 1926 ൽ ഈ ഗ്രൻഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.
ഇതിൽ ധർമ്മധീര ഭിക്ഷു എറണാകുളത്തു നിന്നുള്ള ഈഴവ കുടുംബത്തിലെ അംഗമാണ്. സിലോണിൽ പോയി ഭിക്ഷു സ്ഥാനം സ്വീകരിച്ച ആളുകൂടിയായിരുന്നു.
1935ൽ സിലോണിൽ നിന്നും ഒരു സംഘം ഭിക്ഷുക്കൾ കേരളത്തിലെത്തി.ഇതിൽ ധർമ്മസ് കന്ധഭിക്ഷു തിയ്യ കുടുമ്പത്തിലെ അംഗമായിരുന്നു.
സഹോദരനയ്യപ്പന്റെ പ്രവർത്തന ഫലമായി 1923 ൽ പാലക്കാട് വിവിധ ഭാഗങ്ങളിലായി ബുദ്ധമത മിഷൻ പ്രവർത്തിച്ചു തുടങ്ങി.
ഒരു പാട് ബുദ്ധിമുട്ടുകൾ സഹിച്ച് സഹോദരനയ്യപ്പൻ
പാലക്കാട്ടുള്ള കണ്ണനൂർ, തച്ചങ്ങാട്, തേങ്കുറ്റശ്ശി,കൊല്ലങ്കോട്, കല്ലപ്പുള്ളി തുടങ്ങിയ ദേശങ്ങൾ തോറും നടന്ന് ബുദ്ധ ധമ്മത്തെക്കുറിച്ച് പ്രസംഗിച്ച് പ്രചാരണം നടത്തി വന്നതായി രേഖകൾ പറയുന്നു. അദ്ദേഹത്തിന്റെ പ്രവർത്തന ഫലമായി
ഒരു പാട് ബുദ്ധിസ്റ്റ് സംഘങ്ങൾ രൂപീകരിക്കപ്പെട്ടു.
പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കപ്പെട്ട ചെറിയ ചെറിയ ബുദ്ധ സംഘങ്ങളെ ഒന്നായി സംഘടിപ്പിച്ച് പാലക്കാട് ബുദ്ധമതമിഷൻ എന്ന പേരിൽ ജനവംശ ഭിക്ഷു വിന്റെ നേതൃത്ത്വത്തിൽ ഒരു പ്രധാന സംഘം സ്ഥാപിക്കപ്പെട്ടു.ഈ സംഘത്തിന്റെ ധർമ്മകർത്താവും സെക്രട്ടറിയുമായി ജന വംശ ഭിക്ഷുവിനെയും നിശ്ചയിച്ചു.
ഈ സംഘത്തിന്റെ നടത്തിപ്പിനായി പാലക്കാട്ട് ബുദ്ധമത ഫണ്ട് എന്ന പേരിൽ ഫണ്ട് ആരംഭിക്കുകയും പാലക്കാട്ടുള്ള കാലിക്കറ്റ് ബാങ്കിൽ കറണ്ട് ഡിപ്പോസിറ്റ് അക്കൗണ്ട് ആരംഭിക്കുകയും ചെയ്തതായി ബുദ്ധമത വിശ്വാസി എഴുതിയ 'പാലക്കാടിന്റെ സാമൂഹിക ചരിത്രം എന്ന പുസ്തക 'ത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
കൂടാതെ പാലക്കാട് ഉൾപ്പെടുന്ന മലബാറിലെ അവർണ്ണ സമൂഹം ജാതിയുടെ പേരിൽ നേരിട്ട കൊടിയ പീഢനങ്ങളുടെ പച്ചയായ വിവരണങ്ങളും പുസ്തകത്തിൽ പ്രതിപാദിക്കുന്നു.
ബുദ്ധമത വിശ്വാസിയായിരുന്ന ഇ.കെ ചാമി 1936ൽ കയ്യെഴുത്ത് പ്രതിയായി എഴുതി പെട്ടകത്തിൽ സൂക്ഷിച്ച ഈ രേഖ അദ്ദേഹത്തിന്റെ പുതിയ തലമുറയാണ് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പുസ്തകം വേണ്ടവർ: 9744962858 ഈ നമ്പറിൽ ബന്ധപ്പെടുക.





FULLMOON DAY MEDITATION


'ഫുൾമൂൺ ദിന' ധമ്മ പ്രഭാഷണവും,
ആനഅപാന സതി,
മൈത്രീ ഭാവന ധ്യാനവും
................................................

ധമ്മ പ്രഭാഷണവും 
ആനഅപാനസതി ,മൈത്രീഭാവന ധ്യാനവും
പാലക്കാട് ധമ്മബോധി ഹാളിൽ സംഘടിപ്പിച്ചു.
വിപാസന ടീച്ചർ ചന്ദ്രൻ, എൻ.ഹരിദാസ് ബോധ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.

STUDENTS INTERACTION WITH BUDDHA BIKKU



ബുദ്ധ ഭിക്ഷുവുമായി
വേറിട്ടൊരു ചരിത്ര ചര്‍ച്ച
-------------------------------------------
ചരിത്രപുസ്തക താളുകളില്‍ മാത്രം പഠിച്ച ബുദ്ധിസത്തെയും അതിന്‍റെ ചരിത്രത്തെയും അറിയാന്‍ ബുദ്ധ ഭിക്ഷുവുമായി വിദ്യാര്‍ത്തികള്‍ നടത്തിയ ചര്‍ച്ച അവര്‍ക്ക് വേറിട്ടൊരു അനുഭവമായി മാറി.ബുദ്ധഭിക്ഷുവിനെ ആദ്യമായി കണ്ടവര്‍ക്ക് അത്ഭുതം,ഭിക്ഷുവുമായി നേരിട്ട് സംശയ നിവാരണം കഴിഞ്ഞവര്‍ക്ക് സന്തോഷവും സംതൃപ്തിയും.

കേരള മഹാബോധി മിഷനാണ് സ്കൂള്‍,കോളേജ് ചരിത്ര വിദ്യാര്‍ഥികള്‍ക്കായി നാഗ്പൂരില്‍ നിന്നെത്തിയ നാഗസേന്‍ ഭിക്ഷുവുമായി ബുദ്ധിസ്റ്റ് ചരിത്രത്തെ കുറിച്ച് നേരിട്ട് സംവദിക്കാന്‍ അവസരം ഒരുക്കിയത്.
ബുദ്ധിസത്തെ കുറിച്ചും അതിന്‍റെ ചരിത്രത്തെ കുറിച്ചും വിധ്യാര്‍ത്തികള്‍ക്ക് എന്ത് ചോദ്യങ്ങളും തുറന്ന് ചോദിക്കാന്‍ സ്വാതന്ത്രം നല്‍കിയിരുന്നു.

ചിലര്‍ക്ക് അറിയേണ്ടിയിരുന്നത് ബുദ്ധിസത്തില്‍ വിഗ്രഹ ആരാധന ഉണ്ടോ എന്നായിരുന്നു,പാഠപുസ്തകത്തില്‍ കാണാത്തതും എന്നാല്‍ ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ ബുദ്ധന്‍ ദൈവമാണോ, വിഷ്ണുവിന്‍റെ അവതാരമാണോ തുടങ്ങിയ ചോദ്യങ്ങളായിരുന്നു മറ്റുചില വിധ്യാര്‍ത്തികള്‍ ചോദിച്ചത്.വേറെ ചിലരാകട്ടെ, രണ്ടായിരത്തി അഞ്ഞൂറ് കൊല്ലങ്ങള്‍ക്ക് മുന്‍പ് നിലവില്‍ വന്ന ബുദ്ധിസത്തിന് ഇന്ന് എന്ത് ആനുകാലിക പ്രസക്തിയാനുള്ളത് എന്ന ചോദ്യമാണ് ഉന്നയിച്ചത്.

“ബുദ്ധന്‍ ദൈവമല്ല, എന്നെയും നിങ്ങളെയും പോലെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും പിറന്നുവീണ ഒരു മനുഷ്യനായിരുന്നു,ആയതിനാല്‍ ആരുടേയും അവതാരമല്ല,ബുദ്ധന്‍ കാരുണ്യത്തെകുറിച്ചും, സ്നേഹത്തെ കുറിച്ചും, മനുഷ്യരുടെ ദുഖ നിവാരണത്തെ കുറിച്ചും,പറയുക മാത്രമല്ല അതിനൊരു കൃത്യമായ ജീവിതരീതിയും പറഞ്ഞുതന്ന മനുഷ്യനാണ്.അദ്ദേഹത്തിന്‍റെ ആശയങ്ങളെ ആകാലഘട്ടത്തിലെ രാജാക്കന്മാരും കലാകാരന്മാരും പല രൂപങ്ങളാക്കി അവതരിപ്പിച്ചു.ആ മഹാനോടുള്ള സ്നേഹം മൂലം അദ്ദേഹത്തിന്റെ ശാന്തമായ മുഖം അവര്‍ വരച്ചു,പിന്നീടത് വിഗ്രഹമായി മാറിയെന്നെയുള്ളു.ബുദ്ധിസത്തില്‍ ബുദ്ധന്‍റെ രൂപത്തെയല്ല ആരാധിക്കുന്നത്,അദ്ദേഹം പറഞ്ഞ ആശയങ്ങളെ യുക്തിസഹമായി അനുഷ്ടിക്കുകമാത്രമാണ് ചെയ്യുന്നത്.
ബുദ്ധിസത്തില്‍ ദൈവ വിശ്വാസത്തിന് പകരം പഞ്ച ശീലങ്ങള്‍ക്കും അഷ്ടാംഗ മാര്‍ഗ്ഗങ്ങള്‍ക്കുമാണ് പ്രസക്തി.

ആര്‍ക്കും ആചരിക്കാന്‍ കഴിയുന്ന ഈ പ്രാപഞ്ചിക നിയമങ്ങളെ മനുഷ്യ മനസ്സില്‍ നിന്നും ഒഴിവാക്കപെട്ടതുകൊണ്ടാണ് ലോകത്തിന്ന് കൊലപാതകങ്ങളും, പിടിച്ചുപറിയും,നുണകളും,ലഹരിയുടെ അടിമത്വവും,കാമ ആസക്തിയും പെരുകുന്നത്,അതിനാല്‍ സമൂഹം എത്രത്തോളം  ധുഷിക്കുന്നുവോ അത്രത്തോളം ബുദ്ധിസത്തിന് ലോകത്ത് പ്രസക്തിയും ഏറിവരുന്നു-ഭിക്ഷു നാഗസേന്‍ അഭിപ്രായപെട്ടു.

വിവിധ സ്കൂള്‍, കോളേജ് എന്നിവിടങ്ങളില്‍ നിന്നും നിരവധി ചരിത്ര വിദ്യാര്‍ത്തികളും, കൂടാതെ ക്ഷണിക്കപെട്ട അഥിതികളും സംബന്ധിച്ചു.കേരള മഹാബോധി മിഷന്‍ ചെയര്‍മാന്‍ ഹരിദാസ്‌ ബോധ് അധ്യക്ഷത വഹിച്ചു.നാഗരത്ന, രാമചന്ദ്രന്‍ ബോധ് എന്നിവര്‍ പ്രസംഗിച്ചു.