Saturday, November 24, 2012

ഇരുപത്തിയൊന്നാം നൂറ്റാണ്ട് സമാധാനത്തിന്റേതാകണം: ദലൈലാമ

വര്‍ക്കല: ഇരുപത്തിയൊന്നാം നൂറ്റാണ്ട് സമാധാനത്തിന്റേതാക്കാന്‍ പരിശ്രമിക്കണമെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ആഹ്വാനം ചെയ്തു. ശിവഗിരിയില്‍ 80-ാമത് ശിവഗിരി തീര്‍ത്ഥാടന വിളംബര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുപതാം നൂറ്റാണ്ട് രക്തച്ചൊരിച്ചിലിന്റേതും സംഘര്‍ഷത്തിന്റേതുമായിരുന്നു. 21-ാം നൂറ്റാണ്ട് അങ്ങിനെയല്ലാതാക്കാന്‍ എല്ലാവരും പരിശ്രമിക്കണം. യുദ്ധങ്ങളിലും ആഭ്യന്തരസംഘര്‍ഷങ്ങളിലും ലോകത്ത് ആയിരങ്ങളാണ് കൊല്ലപ്പെടുന്നതെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.

ലോകം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തിയപ്പോള്‍ സാങ്കേതിക വിദ്യ ഏറെ വികസിച്ചിട്ടുണ്ട്. ശാസ്ത്രമേഖലയിലും ഇതിന്റെ വളര്‍ച്ച ദൃശ്യമായി. എന്നാല്‍ ചില കണ്ടുപിടുത്തങ്ങള്‍ ലോകജനതയുടെ നാശത്തിനാണ് കാരണമാകുന്നത്. ആണവായുധങ്ങള്‍ മനുഷ്യജീവിതത്തിന് നേരെ പ്രയോഗിക്കുന്ന സാഹചര്യം പോലുമുണ്ടായി-ദലൈലാമ പറഞ്ഞു.



രാവിലെ 9.15 ഓടെ ശിവഗിരിയിലെത്തിയ ദലൈലാമയെ ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ശ്രീനാരായണ ഗുരുവിന്റെ മഹാസമാധിയില്‍ എത്തി ദലൈലാമ പുഷ്പാര്‍ച്ചന നടത്തി. നോബല്‍ സമ്മാന ജേതാവ് കൂടിയായ ദലൈലാമ സമാധാനത്തിന്റെ സന്ദേശമായി വൃക്ഷത്തൈ നട്ടു. ശിവഗിരി ധര്‍മ്മസംഘം സ്വാമി പ്രകാശാനന്ദ ഭദ്രദീപം തെളിയിച്ചു.

സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, സ്വാമി ഋതംബരാനന്ദ, സ്വാമി പരാനന്ദ, മാര്‍ ക്രിസോസ്റ്റം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
sourse:mathrubhumi daily

No comments: